പറവൂർ; ദേശീയപാത 66ൽ പറവൂർ നഗരത്തിലെ കെഎംകെ കവലയ്ക്കും തെക്കേനാലുവഴിക്കും ഇടയിൽ വാഹനാപകടം. ചൊവ്വ രാവിലെ 6.45 ഓടെ വൈറ്റിലക്കുപോയ സ്വകാര്യ ബസ് ആളെക്കയറ്റാനായി സ്‌റ്റോപ് ഇല്ലാത്തയിടത്ത് പെട്ടന്നുനിർത്തി. പിന്നാലെയെത്തിയ ബൈക്ക്, ബസിനെ മറികടക്കുമ്പോൾ എതിർദിശയിൽവന്ന കാറിൽ തട്ടി ബസിനടിയിലേക്ക് മറിഞ്ഞു. ബൈക്ക് യാത്രികരെ രക്ഷിക്കാനായി വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട കാർ തലകീഴായും മറിഞ്ഞു. ബൈക്ക് യാത്രികരായ ഇരിങ്ങാലക്കുട സ്വദേശി സുധീപ്, കൊടുങ്ങല്ലൂർ സ്വദേശി ഗോപിക എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഗോപികയ്ക്ക് കാലിനും സുധീപിന് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് ജോലിക്ക് പോകുകയായിരുന്നു ഇവർ. കാറിലുണ്ടായിരുന്നവർക്ക് പരിക്കുകളുണ്ടെങ്കിലും ഗുരുതരമല്ല.

