പറവൂർ : റോഡുകളിലും ആരാധനാലയങ്ങളുടെ പരിസരത്തും സ്കൂൾമുറ്റത്തും ഓഫീസ് പരിസരത്തും വ്യാപാര കേന്ദ്രങ്ങളിലുമൊക്കെ ഇപ്പോൾ തെരുവ് നായ ശല്യം വർധിച്ചു വരികയാണ്. തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ദുരിതത്തിലാണ്. എവിടെ നോക്കിയാലും തെരുവുനായ്ക്കളുടെ കൂട്ടങ്ങളും അവയുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ഏറെ. നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത സംഭവം ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്. പറവൂർ നഗരത്തിലെ വീടിനുമുന്നിലെത്തിയ വിദ്യാർഥിനിയെയും വീട്ടിൽ കയറി മറ്റുള്ളവരെയും തെരുവുനായ കടിച്ചത് ഏതാനും മാസങ്ങൾക്കുമുൻപാണ്. കണ്ണൻകുളങ്ങര കിഴക്കേനട റോഡിലൂടെ സ്കൂട്ടറിൽ പോകുന്നയാളെ പിന്തുടർന്ന് തെരുവുനായ ആക്രമിച്ചതും ഈ അടുത്തനാളുകളിൽ തന്നെ ആണ്. ഓഫീസ് കെട്ടിടങ്ങളുടെ വരാന്തകളിലും ഗോവണി ചുവടുകളികും പകലും രാത്രിയും നായ്ക്കൾ വിശ്രമ കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണ്. വീടുകളുടെ മതിലുകൾ ചാടിക്കടന്ന് സിറ്റൗട്ടുകളും നായ്കൂട്ടങ്ങൾ കൈയടക്കുന്നു. യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

