വരാപ്പുഴ: നീന്തൽ പരിശീലനത്തിനായി കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേരാനല്ലൂർ മാതിരപ്പിള്ളി ജോൺസൺ – ഷിബി ദമ്പതികളുടെ മകൻ ഗോഡ്വിനാണ് (13) മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപത്തായിരുന്നു അപകടം. കോതാട് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഗോഡ്വിൻ. ക്ലാസ് കഴിഞ്ഞ് മൂന്ന് കൂട്ടുകാർക്കൊപ്പമാണ് പുഴയോട് ചേർന്നുള്ള തോട്ടിൽ നീന്തൽ പരിശീലനത്തിന് ഇറങ്ങിയത്. പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിപ്പോയ ഗോഡ്വിൻ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീന്തൽ വശമില്ലാതിരുന്നതിനാൽ മുങ്ങിത്താഴ്ന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപത്ത് ജോലി ചെയ്തിരുന്നവർ ആണ് സുഹൃത്തിനെ രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയ ഗോഡ്വിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീമിന്റെ രണ്ടു മണിക്കൂർ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

