വരാപ്പുഴ : തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ പക്ഷ – പ്രതിപക്ഷ തർക്കങ്ങളും ആരോപണങ്ങളും പഞ്ചായത്തിൽ കൊടുമ്പിരികൊള്ളുകയാണ്. 30 പതിറ്റാണ്ട് പിന്നിടുന്ന കോൺഗ്രസ് പഞ്ചായത്ത് ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശക്തമാണ്. പാരമ്പര്യമായി കോൺഗ്രസ് ജയിക്കുന്ന മണ്ണിൽ ഇപ്രാവശ്യം ചരിത്രം വഴി മാറുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു.
സ്ഥാനാർഥി നിർണയം ഇതുവരെ പൂർത്തിയാക്കാൻ ഒരു മുന്നണികൾക്കും സാധിച്ചിട്ടില്ല. സംവരണ സീറ്റ് തർക്കങ്ങളും പുതിയ ആളുകൾക്ക് വഴിയൊരുക്കാൻ വിസമ്മതിക്കുന്നവർ കാരണമുള്ള കടുത്ത എതിർപ്പും അന്തിമ പട്ടിക വൈകുന്നതിനുള്ള ഒരു പ്രധാന പ്രശ്നമാണ്. ഇത് നീണ്ട ചർച്ചകൾക്കും പരസ്യമായ ചേരിതിരിവിനും കാരണമാകുന്നുണ്ട്. വിവിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക് നീങ്ങുന്നത് മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തർക്കവിഷയമാക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് തന്നെ ഈ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഇരുമുന്നണികളേയും സംബന്ധിച്ച് നിർണായകമാണ്.

